Habakkuk 3

1വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാൎത്ഥനാഗീതം.

2യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി;
യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ;
ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ;
ക്രോധത്തിങ്കൽ കരുണ ഓൎക്കേണമേ.
3ദൈവം തേമാനിൽനിന്നും
പരിശുദ്ധൻ പാറാൻ പൎവ്വതത്തിൽനിന്നും വരുന്നു.

സേലാ.
അവന്റെ പ്രഭ ആകാശത്തെ മൂടുന്നു;
അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
4സൂൎയ്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു;
കിരണങ്ങൾ അവന്റെ പാൎശ്വത്തുനിന്നു പുറപ്പെടുന്നു;
അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
5മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു;
ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.
6അവൻ നിന്നു ഭൂമിയെ കുലുക്കുന്നു;
അവൻ നോക്കി ജാതികളെ ചിതറിക്കുന്നു;
ശാശ്വതപൎവ്വതങ്ങൾ പിളൎന്നുപോകുന്നു;
പുരാതനഗിരികൾ വണങ്ങി വീഴുന്നു;
അവൻ പുരാതനപാതകളിൽ നടക്കുന്നു.
7ഞാൻ കൂശാന്റെ കൂടാരങ്ങളെ അനൎത്ഥത്തിൽ കാണുന്നു;
മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു.
8യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ?
നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ?
നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ
നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
9നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു;
വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു.

സേലാ.
നീ ഭൂമിയെ നദികളാൽ പിളൎക്കുന്നു.
10പൎവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു;
വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു;
ആഴി മുഴക്കം പുറപ്പെടുവിക്കുന്നു;
ഉയരത്തിലേക്കു കൈ ഉയൎത്തുന്നു.
11നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും
മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും
സൂൎയ്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
12ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു;
കോപത്തോടെ ജാതികളെ മെതിക്കുന്നു.
13നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും
നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു;
നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകൎത്തു,
അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.

സേലാ.
14നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു;
എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു;
എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
15നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ,
പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു.
16ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി,
മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു;
അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ
കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു
എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി,
ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.
17അത്തിവൃക്ഷം തളിൎക്കയില്ല;
മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല;
ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും;
നിലങ്ങൾ ആഹാരം വിളയിക്കയില്ല;
ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും;
ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
18എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും;
എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
19യഹോവയായ കൎത്താവു എന്റെ ബലം ആകുന്നു;
അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു;
ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
Copyright information for Mal1910